കാശ്മീരില്‍ മഞ്ഞുവീഴ്ച 18മണിക്കൂര്‍ മഞ്ഞിനടിയില്‍ കുടുങ്ങിയ പെണ്‍ക്കുട്ടി ജീവിതത്തിലേക്ക് തിരിച്ചെത്തി

Glint Desk
Thu, 16-01-2020 02:50:13 PM ;

Kashmir avalanche

കാശ്മീരില്‍ കനത്ത മഞ്ഞുവീഴ്ച തുടരുന്നു. പതിനെട്ട് മണിക്കൂറുകളോളം മഞ്ഞിനടിയില്‍ കുടുങ്ങിയ പെണ്‍ക്കുട്ടി അല്‍ഭുതകരമായി ജീവിതത്തിലേക്ക് തിരിച്ചെത്തി. പാക് അധിനിവേശ കശ്മീരിലാണ് സംഭവം. 

വീടിന് സമീപമുണ്ടായ മഞ്ഞിടിച്ചിലില്‍ സമീന ബി.ബി എന്ന 12വയസ്സുകാരിയാണ് അപകടത്തില്‍ പെട്ടത്. വീടിന്റെ ഷെഡിന് മുകളിലേക്ക് മഞ്ഞ് ഇടിഞ്ഞുവീണതോടെയാണ് സമീന ഇതിനുള്ളില്‍ പെടുകയായിരുന്നു. വീട്ടിലെ അംഗങ്ങള്‍ തീ കായുന്നതിന് ഇടയിലേക്ക് മഞ്ഞിടിഞ്ഞ് വീഴുകയായിരുന്നു. നിമിഷ നേരത്തിനുള്ളിലാണ് എല്ലാവരും മഞ്ഞിനടിയിലായത്. കുടുംബാംഗങ്ങളില്‍ പലരും പല ഭാഗത്തായി ചിതറിപ്പോയി. 
കാലൊടിഞ്ഞ് വായില്‍ നിന്ന് രക്തം ഒഴുകി അവശ നിലയിലാണ് രക്ഷാപ്രവര്‍ത്തകര്‍ പെണ്‍ക്കുട്ടിയെ മഞ്ഞിനടിയില്‍ നിന്ന് കണ്ടെത്തിയത്. സാമിനയെയും അമ്മയെയും മാത്രമാണ് മഞ്ഞിടിച്ചില്‍ നടന്ന സ്ഥലത്ത് നിന്ന് കണ്ടെത്താന്‍ സാധിച്ചത്. 

എന്റെ മേല്‍ ഒരു ഷീറ്റ് വീണു. കാലിന് അസഹ്യമായ വേദന തോന്നി. ഷീറ്റ് തള്ളിമാറ്റാന്‍ ശ്രമിച്ചിട്ട് നടന്നില്ല. ആരെങ്കിലും തേടി വരുമെന്ന പ്രതീക്ഷയില്‍ സഹായത്തിനായി ഉറക്കെ വിളിച്ചുകൊണ്ടിരുന്നു സാമിന അന്തര്‍ദേശീയ മാധ്യമങ്ങളൊട് പറയുന്നു.

മുസാഫറബാദിലെ ആശുപത്രിയില്‍ നിലവില്‍ ചികില്‍സയിലാണ് പെണ്‍ക്കുട്ടിയുള്ളത്.കഴിഞ്ഞ ദിവസങ്ങളില്‍ നീലം താഴ് വരയിലുണ്ടായ മണ്ണിട്ച്ചിലിലും മഞ്ഞിടിച്ചിലിലും ഏകദേശം 74പേര്‍ മരിച്ചതായാണ് ബി.ബി.സി റിപ്പോര്‍ട്ട്. 

 

Tags: