മേല്‍ജാതിക്കാരിയുടെ ബക്കറ്റില്‍ തൊട്ടതിന് ഗര്‍ഭിണിയായ ദലിത് സ്ത്രീയെ മര്‍ദ്ദിച്ചു കൊന്നു

Glint staff
Thu, 26-10-2017 02:54:15 PM ;
Lucknow

dalit woman killing

ഉത്തര്‍പ്രദേശില്‍ മാലിന്യം ശേഖരിക്കുന്നതിനിടെ മേല്‍ജാതിക്കാരിയുടെ ബക്കറ്റില്‍ തൊട്ടുവെന്നാരോപിച്ച് ഗര്‍ഭിണിയായ ദലിത് സ്ത്രീയെ മര്‍ദ്ദിച്ചു കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹര്‍ ജില്ലയിലെ ഖേതല്‍പൂര്‍ ഭന്‍സോലി ഗ്രാമത്തിലെ സാവിത്രി ദേവിയും ഗര്‍ഭസ്ഥശിശുവുമാണ് മേല്‍ജാതിക്കാരുടെ അടിയും ചവിട്ടുമേറ്റ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ഒക്ടോബര്‍ 15നായിരുന്നു സംഭവം.

 

മേല്‍ജാതിക്കാരുടെ വീടുകളില്‍നിന്നു മാലിന്യം ശേഖരിക്കുന്ന തൊഴിലായിരുന്നു സാവിത്രക്ക്. മാന്യം ശേഖരിക്കുന്നതിനിടെ തൊട്ടടുത്തുകൂടി റിക്ഷ കടന്നുപോയപ്പോള്‍ നിലതെറ്റി അറിയാതെ മേല്‍ജാതിക്കാരിയായ അഞ്ജു എന്ന സ്ത്രീയുടെ ബക്കറ്റില്‍ പിടിക്കുകയായിരുന്നു.തന്റെ ബക്കറ്റ് തൊട്ട് അശുദ്ധമാക്കിയെന്നാരോപിച്ച് ഠാക്കൂര്‍ വിഭാഗത്തില്‍പെട്ട അഞ്ചു സാവിത്രിയുടെ വയറ്റില്‍ പലതവണ ഇടിക്കുകയും തല ഭിത്തിയില്‍ അടിപ്പിക്കുകയും ചെയ്തു, അഞ്ജുവിന്റെ മകന്‍ രോഹിത്തും സാവിത്രിയെ വടിയുപയോഗിച്ച് അടിച്ചു.

 

 

സംഭവത്തിനു ആറു ദിവസങ്ങള്‍ക്കുശേഷമാണ് സാവിത്രി മരിച്ചത്. മര്‍ദ്ദനമേറ്റ അന്നുതന്നെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അവര്‍ ആശുപത്രിയധികൃതര്‍ കുഴപ്പമില്ലെന്ന് പറഞ്ഞ് തിരിച്ചുവെന്ന് സാവിത്രിയുടെ ഭര്‍ത്താവ് ദിലീപ് കുമാര്‍ (30) പറഞ്ഞു. ശരീരത്തില്‍ കാണാവുന്നതരത്തില്‍ മുറിവൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ വീട്ടിലെത്തിയതിനുശേഷം തലവേദനയും വയറുവേദനയും അനുഭവപ്പെടുന്നുവെന്ന് സാവിത്രി പറഞ്ഞിരുന്നു.

 

പിന്നീട്, ദിലീപ് അഞ്ജുവിനെ കണ്ട് ഇക്കാര്യം ചോദിച്ചപ്പോള്‍ അവരുടെ കുടുംബം ഭീഷണിപ്പെടുത്തി. തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയത്.പരാതിയെത്തുടര്‍ന്നു മെഡിക്കോ ലീഗല്‍ പരിശോധന നടത്താന്‍ പൊലീസ് ആവശ്യപ്പെട്ടു. എന്നാല്‍ പരിക്കൊന്നുമില്ലെന്നായിരുന്നു റിപ്പോര്‍ട്ട്. ഇതേത്തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നില്ല. 20നു സ്ഥലം സന്ദര്‍ശിച്ചപ്പോഴാണു കാര്യങ്ങള്‍ വ്യക്തമായത്. തുടര്‍ന്ന് അഞ്ജുവിനും മകനുമെതിരെ എഫ്‌ഐആര്‍ ഫയല്‍ ചെയ്തു. 21നാണ് സാവിത്രി മരിക്കുന്നത്. തലയ്‌ക്കേറ്റ പരിക്കാണ് മരണത്തിനു കാരണമെന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. അഞ്ജുവും രോഹിത്തും ഒളിവില്‍പ്പോയിരിക്കുകയാണ്.

 

Tags: