സംശയം വേണ്ട, ഗൊരഖ്പൂര്‍ ബി.ആര്‍.ഡി ആശുപത്രിയില്‍ 72 കുട്ടികള്‍ മരിക്കാനിടയായ സാഹചര്യം കൂട്ടക്കൊല തന്നെ. അതിനുത്തരവാദി പ്രത്യക്ഷത്തില്‍ സംസ്ഥാന സര്‍ക്കാര്‍ തന്നെ. എന്നാല്‍ ഈ വിപത്ത് രാജ്യത്തിന്റെ ഏതു ഭാഗത്തും എപ്പോള്‍ വേണമെങ്കിലും ആവര്‍ത്തിക്കാവുന്ന അവസ്ഥ നിലനില്‍ക്കുന്നുണ്ട്. കേരളത്തില്‍ സമീപകാലത്തുണ്ടായ പനിയും ഇതിനോട് സമാനമായ സാഹചര്യമാണ് സൃഷ്ടിച്ചത്. പല സ്ഥലങ്ങളിലായി മരണം നടന്നതിനാല്‍ ഇത്രയും വലിയ മാധ്യമ ശ്രദ്ധയും ജനശ്രദ്ധയും കിട്ടിയില്ല എന്നു മാത്രം.
ഉത്തര്‍ പ്രദേശ് സര്‍ക്കാരിന്റെ അശ്രദ്ധയും കെടുകാര്യസ്ഥതയും ഇക്കാര്യത്തില്‍ പ്രാഥമികമായി ഉണ്ടായിട്ടുണ്ട്. അതിന് എന്തു ന്യായീകരണം നല്‍കിയിട്ടും കാര്യമില്ല. ഒരാശുപത്രിയില്‍ രണ്ടോ മൂന്നോ കുട്ടികള്‍ സമാന സാഹചര്യത്തില്‍ മരിക്കുകയാണെങ്കില്‍ ആ ആശുപത്രിയിലെ ഡോകടര്‍മാരുടെ ശ്രദ്ധയില്‍ അതു വരേണ്ടതും സര്‍ക്കാരിനെ ധരിപ്പിക്കേണ്ടതും ബന്ധപ്പെട്ട വിദഗ്ധരുടെ അന്വേഷണം ആവശ്യപ്പെടേണ്ടതുമാണ്. എന്നാല്‍ മുപ്പതോളം കുട്ടികള്‍ മരിച്ചിട്ടു പോലും അതില്‍ പൊതു ലക്ഷണം കാണാന്‍ കഴിയാതിരുന്ന അവിടുത്തെ ഡോക്ടര്‍മാര്‍ ആധുനിക ഇന്ത്യയ്ക്ക് ലജ്ജയെന്നു മാത്രമല്ല ഭീഷണികൂടിയാണ്. സംസ്ഥാന സര്‍ക്കാരിന് ഇത്തരം സംഭവങ്ങള്‍ നിരീക്ഷിക്കാനുള്ള സംവിധാനങ്ങള്‍ ഇല്ലാത്തതോ ഉളളത് കാര്യക്ഷമമാകാതിരുന്നുതോ ഭരണകൂടത്തിന്റെ പൊറുക്കാന്‍ പറ്റാത്ത വീഴ്ചയാണ്.
അടുപ്പിച്ച് കുട്ടികള്‍ മരിച്ചിട്ടും അതില്‍ പൊതു ലക്ഷണം കാണാതിരുന്നതിനെയാണ് ഗൗരവ പൂര്‍വ്വം കാണേണ്ടത്. സാമ്പത്തികവും വിദ്യാഭ്യാസപരവുമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ കുട്ടികളാണ് മരിച്ചതിലേറെയും. സാമൂഹികമായി പിന്നാക്കം നില്‍ക്കുന്നവരുടെ കുട്ടികളുടെ ജീവന് വലിയ വില കല്‍പ്പിക്കാത്ത സാമൂഹ്യാന്തരീക്ഷം ഡോക്ടര്‍മാരെയും സ്വാധീനിച്ചുവെന്ന് ഇതില്‍ നിന്ന് മനസ്സിലാക്കാം. ഈ മരണങ്ങള്‍ മാധ്യമ ശ്രദ്ധയില്‍ വന്നതുകൊണ്ടാണ് ഇതിന് ദേശീയ മാനം ലഭിച്ചത്. മാധ്യമങ്ങളും വേണ്ടത്ര ശുഷ്‌കാന്തി ഇപ്പോള്‍ പോലും കാണിക്കുന്നില്ല. കാരണം പെട്ടെന്നു തന്നെ ഓക്‌സിജന്‍ ലഭ്യമല്ലാത്തതുകൊണ്ട് കുട്ടികള്‍ ഒന്നടങ്കം മരണപ്പെ്്ട്ടുവെന്ന വിധി പ്രസ്താവത്തിലേക്ക് അവര്‍ എത്തിച്ചേര്‍ന്നു. ഒന്നുമില്ലെങ്കില്‍ ഇത്രയധികം കുട്ടികള്‍ക്ക് ഒരേപോലെ ഒന്നിച്ച് എന്തുകൊണ്ട് ഓക്‌സിജന്‍ വേണ്ടി വന്നു എന്ന ചിന്തപോലും മാധ്യമങ്ങളുടെ ഭാഗത്തു നിന്നുണ്ടായില്ല.
കേരളത്തില്‍ ആയിരത്തിത്തൊള്ളായിരത്തി തൊണ്ണൂറുകള്‍ മുതലാണ് മാരകമായ പലവിധം പനികള്‍ ആഞ്ഞടിക്കാന്‍ തുടങ്ങിയത്. ജാപ്പനീസ് എന്‍കഫലൈറ്റിസ(ജപ്പാന്‍ ജ്വരം), ചിക്കന്‍ ഗുനിയ എന്നിവയോടെയൊക്കെയായിരുന്നു തുടക്കം. ഇപ്പോഴത് ഡങ്കുപ്പനിയില്‍ വന്നു നില്‍ക്കുന്നു. ഡങ്കുപ്പനി ഇപ്പോള്‍ ദേശീയ തലത്തില്‍ തന്നെ വ്യാപകമായിട്ടുണ്ട്. ഇതിന്റെയെല്ലാം മരുന്നു വിപണിയും വാക്‌സിന്‍ വിപണിയും ഇന്ന് ബൃഹത്താണ്. ഡങ്കു ഇപ്പോള്‍ സര്‍വ്വസാധാരണമായി. ഈ മാരക പനികളുടെ ആവിര്‍ഭാവത്തിന്റെ പിന്നില്‍ വന്‍കിട മരുന്നു കമ്പനികളാണെന്ന ആക്ഷേപത്തെ ശരിവയ്ക്കുന്നതാണ് ഇത്തരം പനികള്‍. ഇവ വന്നവരില്‍ ചെറിയ ന്യൂന പക്ഷം മരണത്തിനിരയാകുന്നു, മറ്റുള്ളവര്‍ ദീര്‍ഘനാളത്തെ വ്യാധിയും പേറി നടക്കുന്നു. മറ്റൊരു ഭൂരിപക്ഷം ചികിത്സ തേടി ക്രമേണ സാധാരണ ഗതിയിലേക്കും വരുന്നു. ഇവിടെയാണ് ഇവയുടെ മരുന്നിന്റെയും വാക്‌സിന്റെയും വിപണി തുറക്കുന്നത്.
ഇപ്പോള്‍ ഒരു കുഞ്ഞു പിറന്നാല്‍ ഡോക്ടര്‍മാര്‍ കുറിക്കുന്ന വാക്‌സിനുകള്‍ എണ്ണമില്ലാത്തതാണ്. ഒരെണ്ണം പോലും ഒഴിവാക്കാന്‍ പറ്റാത്ത വിധം രക്ഷിതാക്കളെ പേടിപ്പിക്കുന്ന വിധമാണ് ഡോക്ടര്‍മാര്‍ ഉപദേശം നല്‍കുന്നത്. കഴിഞ്ഞ ആഴ്ച ചാനലുകളില്‍ പ്രത്യക്ഷപ്പെട്ട പരസ്യമാണ് ന്യൂമോകോക്കല്‍ ഡിസീസ് വാക്‌സിന്റേത്. മെഡിക്കല്‍ മേഖലയില്ലാത്തവര്‍ കേട്ടിട്ടുപോലുമില്ലാത്തതാണ് ഈ രോഗപ്പേര്. എന്നാല്‍ അതിനെക്കുറിച്ച് വന്‍ ആശങ്കയുണ്ടാക്കുന്ന വിധമാണ് അതിന്റെ പരസ്യം. ന്യൂമോകോക്കല്‍ പേരു പോലും വളരെ പരിചിതമാക്കും വിധം, ഈ വാക്‌സിന്‍ എടുത്തില്ലെങ്കില്‍ മസ്തിഷ്‌ക പനി തുടങ്ങിയവ പിടിപെടും എന്നാണ് പരസ്യത്തില്‍ പറയുന്നത്. ഇപ്പോള്‍ ഗരഖ്പൂറിലെ ബി.ആര്‍.ഡി ആശുപത്രിയിലെ മസ്തിഷ്‌ക്കപ്പനിയും അതിനു ലഭിച്ച ദേശീയ പ്രാധാന്യവുമെല്ലാം പേടിപ്പെടുത്തുന്ന ന്യൂമോകോക്കല്‍ ഡിസീസിനോട് ചേര്‍ത്തുവെച്ച് വായിക്കേണ്ടതാണ്. അപ്പോള്‍ ഗരഖ്പൂര്‍ കൂട്ടക്കൊലയും സ്വാഭാവികമാണോ എന്ന സംശയം ഉണ്ടായാല്‍ കുറ്റപ്പെടുത്താനാകില്ല.
ഇന്ത്യയിലെ ഡോക്ടര്‍മാര്‍ തന്നെയാണ് ഇത്തരം വാക്‌സിനുകളുടെ പ്രചാരകരും വില്‍പ്പനക്കാരും. മരുന്നു കമ്പനികള്‍ ആവിഷ്‌ക്കരിക്കുന്ന ഏതു വാക്‌സിനും ആവേശത്തോടെ ജനങ്ങളുടെ സിരകളിലേക്കവര്‍ കടത്തിവിടുന്നു. അതിന്റെ സാമ്പത്തികനേട്ടം ഈ വാക്‌സിന്‍ കുറിക്കുന്ന എല്ലാ ഡോക്ടര്‍മാര്‍ക്കും കിട്ടുന്നുണ്ട്. ഒറ്റയടിക്ക് എഴുപതിലേറെ കുട്ടികള്‍ മരിച്ചതുകൊണ്ട് ഗോരഖ്പൂര്‍ സംഭവം ജനശ്രദ്ധയില്‍ പെടുന്നു. എന്നാല്‍ പലതരം വാക്‌സിനുകള്‍ എടുത്ത് പലതരം വൈകല്യങ്ങള്‍ക്കും മറ്റ് മാറാരോഗങ്ങള്‍ക്കും അടിമകളാകുന്ന മനുഷ്യരെ തിരിച്ചറിയാന്‍ കഴിയാതെ പോകുന്നു. അത്തരത്തിലുള്ള പഠനങ്ങള്‍ നടക്കാനുള്ള സാഹചര്യവും ഇന്നത്തെ മരുന്നുകമ്പനികളുടെ അപ്രമാദിത്വ സ്വാധീനത്തില്‍ ഇല്ല. ഇത്രയധികം വാക്‌സിനുകളെടുക്കുന്നുണ്ടെങ്കിലും മാരക രോഗങ്ങള്‍ക്ക് കുട്ടികളുള്‍പ്പടെയുളളവര്‍ അനുദിനം വര്‍ധിത തോതില്‍ ഇരയായിക്കൊണ്ടിരിക്കുന്നുവെന്നുള്ളത് വര്‍ത്തമാനകാലയാഥാര്‍ഥ്യമാണ്. എന്തായാലും ഇനി വരാനിരിക്കുന്ന നാളുകള്‍ ന്യൂമോകോക്കല്‍ ഡിസീസ് വാക്‌സിന്റേതായിരിക്കും. ചിലപ്പോള്‍ സര്‍ക്കാര്‍ ആഭിമുഖ്യത്തില്‍ വന്‍ മാമാങ്കങ്ങളിലൂടെയായിരിക്കും അതു വ്യാപകമാക്കുക. ഗരഖ്പൂരിലെ കുട്ടികളുടെ കൂട്ടക്കൊലയുടെ പശ്ചാത്തലത്തില്‍ ഇന്ത്യയൊട്ടുക്കു ന്യൂമോകോക്കല്‍ വാക്‌സിന് വന്‍ സ്വീകരണം ലഭിക്കാനിടയുണ്ട്.